ബുധനാഴ്‌ച, ജൂൺ 19, 2019
നീലേശ്വരം : ജില്ലയിലെ കോണ്‍ഗ്രസ് നവമാധ്യമ ഗ്രൂപ്പുകളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തു വന്നതിനു പിന്നാലെ നീലേശ്വരത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം യോഗം ചേര്‍ന്നു.മലയോരത്തു നിന്നുള്ള എ ഗ്രൂപ്പുകാരനായ ഡിസിസി ഭാരവാഹിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ഡിസിസിയിലെ ഉന്നതന്റെ നിര്‍ദേശ പ്രകാരമാണു വിളിച്ചതെന്നാണു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അടങ്ങിയ ഗ്രൂപ്പ് പോര് വീണ്ടും ജില്ലയിലെ കോണ്‍ഗ്രസില്‍ തലപൊക്കുന്നുവെന്നത് വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട് മണ്ഡലത്തില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ നിറം കെടുത്തുന്നതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഏറെ കാലമായി ജില്ലയില്‍ നിന്നു കോണ്‍ഗ്രസിനു എംഎല്‍എയോ, എംപിയോ ഇല്ലാത്തതിനാല്‍ ഡിസിസി പ്രസിഡന്റായിരുന്നു പാര്‍ട്ടിയിലെ അവസാന വാക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബാലികേറാമലയെന്നു വിശ്വസിച്ചിരുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അപ്രതീക്ഷിത വിജയത്തോടെ പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍
വരുന്നുവെന്നതും ഗ്രൂപ്പ് പോരിനു ആക്കം കൂട്ടും.

യോഗം വിളിച്ച ഉന്നതന്‍ കാഞ്ഞങ്ങാട്ടു നിന്ന് യോഗ നടപടികള്‍ നിയന്തിക്കുകയായിരുന്നുവെന്നാണു വിവരം. നവമാധ്യമ ഗ്രൂപ്പുകളില്‍ ഉന്നതനു വേണ്ടി വ്യാജ പ്രൊഫൈലുകളുണ്ടാക്കി ‘പോരാടുന്നവരു’ള്‍പ്പെടെ പത്തോളം പേരാണു നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ഉണ്ണിത്താന്റെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ അപ്രീതിക്കു പാത്രമാകാതിരിക്കാനുള്ള ഉന്നതന്റെ ശ്രമത്തിന്റെ ഭാഗമായാണു യോഗം ചേര്‍ന്നതെന്നാണു സൂചന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ