വെള്ളിയാഴ്‌ച, ജൂലൈ 05, 2019

തിരുവനന്തപുരം: കാലവര്‍ഷം സജീവമാകാന്‍ ഒരാഴ്‌ചകൂടി കാത്തിരിക്കേണ്ടിവരും. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴ അടുത്തയാഴ്‌ച അവസാനത്തോടെയേ ലഭിക്കൂ എന്നാണു നിഗമനം. മഴമേഘങ്ങളുണ്ടെങ്കിലും കാറ്റ്‌ പ്രതീകൂലമായതാണു പ്രശ്‌നം.
15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്‌. പിള്ള അറിയിച്ചെങ്കിലും പുറമേനിന്നു വാങ്ങിയിരുന്ന വൈദ്യുതിയില്‍ മൂന്നിന്‌ അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവ്‌ വന്നതിനാല്‍ സംസ്‌ഥാനത്തു പലയിടത്തും വൈദ്യൂുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്‌ ഉണ്ട്‌. 15-ന്‌ വൈദ്യുതി ബോര്‍ഡ്‌ വീണ്ടും യോഗം ചേര്‍ന്ന്‌ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. 15-നു ശേഷം ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന്‌ എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കളോട്‌ ആവശ്യപ്പെടും. നാഷണല്‍ ഗ്രിഡില്‍ 500 മെഗാവാട്ട്‌ കൂടി കൊണ്ടുവരാന്‍ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതിനിരക്കില്‍ യൂണിറ്റിന്‌ 70 പൈസ വര്‍ധന വേണമെന്നു റെഗുലേറ്ററി കമ്മിഷനോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ പറഞ്ഞു..
അണക്കെട്ടുകളിലെ ജലനിരപ്പ്‌ ഗണ്യമായി കുറഞ്ഞതും പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും മൂലമാണ്‌ സംസ്‌ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്കു നീങ്ങുന്നത്‌. അണക്കെട്ടുകളില്‍ 432 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. അണക്കെട്ടുകളില്‍ ജൂണിലെ നീരൊഴുക്ക്‌ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌.
കഴിഞ്ഞ വര്‍ഷം 305 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിച്ച സ്‌ഥാനത്ത്‌ ഈ വര്‍ഷം ഇതേവരെ ലഭിച്ചത്‌ 168 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിക്കുള്ള വെള്ളം മാത്രം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ