ശനിയാഴ്‌ച, ജൂലൈ 27, 2019
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം.

തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും അംഗീകരിച്ചില്ല. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നല്‍കിയ ഉത്തരവില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഉത്തരവനുസരിച്ച് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയാറായില്ലെങ്കില്‍ കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

മരട് ജെയിന്‍ ഹൗസിലെ താമസക്കാരനായ മനോജ് കുര്യനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹര്‍ജി ജൂലൈ അഞ്ചിനും പുനപരിശോധനാ ഹര്‍ജികള്‍ ജൂലൈ 11നും സുപ്രീം കോടതി തള്ളിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ