ജില്ലയിലെ റെയില്‍വേ വികസനം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വേ മന്ത്രിയെ കണ്ടു

ജില്ലയിലെ റെയില്‍വേ വികസനം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വേ മന്ത്രിയെ കണ്ടു


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മണ്ഡലത്തിലെ റെയില്‍വേ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി. മൂന്ന് എ ക്ലാസ് റെയില്‍വേ സ്റ്റേഷനുകളും 10 ആദര്‍ശ് സ്റ്റേഷനുകളും ഉള്‍പ്പെടെ 16 റെയില്‍വേ സ്റ്റേഷനുകളുള്ള കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ നിലവിലെ സ്ഥിതി പരിതാപകരമെന്ന് എം.പി സൂചിപ്പിച്ചു.

എം.പി നല്‍കിയ നിവേദനത്തിലെ പ്രസക്ത ഭാഗങ്ങള്‍

* കാഞ്ഞങ്ങാട്, പാണത്തൂര്‍, കാണിയൂര്‍ റെയില്‍ പദ്ധതി കര്‍ണാടക ഗവണ്‍മെന്റിന്റെ അനുമതിക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്. ആയതിനാല്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് കര്‍ണ്ണാടക സര്‍ക്കാരിന് മേല്‍ സമ്മര്‍ദവും ചെലുത്തണം.

* കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ഏകദേശം 35 ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി ഒരു ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മിക്കുകയും അതുവഴി കണ്ണൂരില്‍ അവസാനിക്കുന്ന എല്ലാ എക്സ്പ്രസ്സ് ട്രെയിനുകളും കുമ്പള വരെ ആക്കാനും ശ്രമിക്കണം. അതുപോലെ മാവേലി എക്സ്പ്രസ്സ്, പരശുറാം എക്സ്പ്രസ്സ്, കണ്ണൂര്‍-ബാംഗ്ലൂര്‍ എക്സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം. കൂടാതെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര നിര്‍മിക്കാനുള്ള നടപടികളും സ്വീകരിക്കണം.

* മൂകാംബിക-ഷൊര്‍ണൂര്‍ ട്രെയിന്‍ പുനഃസ്ഥാപിച്ച് പളനി, മധുര എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരം വരെ നീട്ടുക.

* പയ്യന്നൂര്‍ എ ക്ലാസ് റെയില്‍വേ സ്റ്റേഷനാണ്, എന്നാല്‍ ഒരു എ ക്ലാസ്സ് റെയില്‍വേ സ്റ്റേഷന് ലഭിക്കേണ്ട യാതൊരുവിധ പരിഗണനയും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് ലഭിച്ചിട്ടില്ല. അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

* കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനകത്തു കൂടിയാണ് നിലവില്‍ റോഡും റെയില്‍വേ ക്രോസ്സിംഗും ഉള്ളത്. ഇത് അത്യന്തരം അപകടകരമായതു കൊണ്ട് തന്നെ സമാന്തര പാത അല്ലെങ്കില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിച്ച് നല്‍കുക.

* തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്തി എക്സ്പ്രസ്സ് കുമ്പള വരെ നീട്ടുക.

* ന്യൂ ഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് കാസര്‍കോട് താത്ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് രാജധാനിക്ക് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കുക.

* ശക്തമായ തിരക്കനുഭവപ്പെടുന്ന ട്രെയിനുകളാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇതു വഴി നിലവില്‍ ദിവസേന നാല് ട്രെയിനുകളുണ്ടെങ്കിലും ആവശ്യകത കണക്കിലെടുത്ത് ഒരു ദിവസേന ട്രെയിന്‍ കൂടി അനുവദിക്കുക.

* ബേക്കല്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. പ്രസ്തുത സ്ഥലത്താണ് 17-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബേക്കല്‍ കോട്ടയും അതുപോലെ ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ ബീച്ചും നിലകൊള്ളുന്നത്. ബേക്കലിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്തു കൊണ്ട് ബേക്കല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുക.

* കണ്ണൂരിനെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന പകല്‍ ട്രെയിനുകള്‍ പരിമിതമാണ്. പകല്‍ 9 മുതല്‍ 4 വരെ കണ്ണൂരിലേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ നല്ല അന്തരമുണ്ട്. അതുകൊണ്ട് ഈ സമയങ്ങളില്‍ കണ്ണൂര്‍ മംഗലാപുരം റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക.

* കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സ്റ്റേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

* മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് നിര്‍ദ്ദേശക്കപ്പെട്ടിട്ടുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ എത്രയും പെട്ടെന്ന് അനുവദിക്കുക. കണ്ണൂര്‍-മംഗലാപുരം ഹസ്വദൂര സര്‍വ്വീസുകള്‍ ആരംഭിക്കുക.

* വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍ത്തലാക്കപ്പെട്ട കണ്ണൂര്‍-മാംഗ്ലൂര്‍ പാസഞ്ചര്‍ പുനഃസ്ഥാപിക്കുക.

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഭൗതിക നിലവാരം ഉയര്‍ത്താന്‍ വേണ്ടി ടോയ്‌ലെറ്റ്, റൂഫിംഗ്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുക. കൂടാതെ പരശുറാം എക്സ്പ്രസ്സിനും, മാവേലി എക്സ്പ്രസ്സിനും എഗ്മോര്‍ എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിച്ചു കൊടുക്കുക.

Post a Comment

0 Comments