
കൊൽക്കത്ത: പിതാവിന്‍റെ മരണം അംഗീകരിക്കാൻ കഴിയാതിരുന്ന മകൻ മൃതദേഹം മറവ് ചെയ്തില്ല. പകുതി അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒപ്പം കഴിഞ്ഞ അഞ്ചു ദിവസമായി മകൻ കഴിഞ്ഞുവരികയായിരുന്നു. വ്യാഴാഴ്ച പൊലീസ് ആണ് 85 വയസുള്ള മൃതദേഹം സംസ്കരിക്കാത്ത വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രബിന്ദ്രനാഥ് ഘോഷിന്‍റെ മൂത്ത മകൻ അശോക് കുമാർ ഘോഷ് അറിയിച്ചത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തിയത്. തന്‍റെ ഇളയസഹോദരൻ അജിത് കുമാർ ഘോഷ് മാനസികസ്വാസ്ഥ്യമുള്ള ആളാണെന്നും കഴിഞ്ഞ അഞ്ചുദിവസമായി പിതാവിന്‍റെ മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വൃദ്ധൻ മരിച്ചിട്ട് നാല് - അഞ്ച് ദിവസം ആയിരുന്നെന്നും എന്നാൽ, ഇളയസഹോദരൻ മൂത്ത സഹോദരനെ ഇക്കാര്യം അറിയിച്ചില്ലെന്നും പൊലീസ് അറിയിച്ചു. ഇളയസഹോദരനും പിതാവും താമസിക്കുന്ന വീടിനു സമീപത്തു തന്നെയാണ് മൂത്ത സഹോദരനും താമസിക്കുന്നത്. വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അശോക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിഷാദരോഗത്തിന് അടിമയായിരുന്ന അജിത്തിന് പിതാവിന്‍റെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തുടർന്ന്, മൂത്ത സഹോദരനെ പോലും അറിയിക്കാതെ പിതാവിന്‍റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു വരികയായിരുന്നു. അജിത്തുമായി ഒരു മാനസികരോഗ വിദഗ്ധൻ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
0 Comments