നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി


ന്യൂഡൽഹി: ഒടുവിൽ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാർ ജയിലിൽ രാവിലെ 5.30 നായിരുന്നു ശിക്ഷ നടപ്പാക്കിയത്. അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ.

ഒരുമിച്ചാണ് നാല് പേരുടേയും ശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. രാവിലെ 4.46 ന് തന്നെ പ്രതികളുടെ ആരോഗ്യ പരിശോധന പൂർത്തിയായി.  5.27 ന് മരണ വാറണ്ട് വായിച്ചു കേൾപ്പിച്ചു.

ശിക്ഷ ഉറപ്പായതോടെ പ്രതികള്‍ നാലുപേരും രാത്രി ഉറങ്ങിയില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അന്ത്യാഭിലാഷം അറിയിക്കാന്‍ ചട്ടപ്രകാരം ആവശ്യപ്പെട്ടെങ്കിലും നാലുപേരും ആഗ്രഹങ്ങള്‍ ഒന്നും പറഞ്ഞില്ല. സമ്മര്‍ദ്ദത്തിലായ നാലുപേരും ചായകുടിക്കാനോ കുളിക്കാനോ പോലും തയ്യാറായില്ല.

6.15 ഓടെ കഴുമരത്തിൽ നിന്ന് മൃതദേഹങ്ങൾ മാറ്റുി. രാവിലെ 8.30ന് പോസ്റ്റുമോർട്ടം നടപടികൾ നടക്കും. വലിയ ആൾക്കൂട്ടമാണ് ശിക്ഷാ സമയത്ത് തിഹാർ ജയിലിന് മുന്നിലുണ്ടായിരുന്നത്. ശിക്ഷ നടപ്പാക്കിയതോടെ വലിയ ആഹ്ലാദപ്രകടനമാണ് ജയിലിന് മുന്നിൽ നടന്നത്.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അവസാന ഹർജിയും പുലർച്ചെ 3.30ന്  സുപ്രീംകോടതി തള്ളിയതോടെയാണ് വിധി നടപ്പാക്കിയത്. വധശിക്ഷയ്ക്ക് മുമ്പ് കുടുംബത്തെ കാണണമെന്ന ആവശ്യവും കോടതി തള്ളി.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർമ്മാണങ്ങൾക്കും സംഭവം വഴിവെച്ചു. രാജ്യമാനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇന്ത്യാ ഗേറ്റും രാഷ്‌ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു.

2012 ഡിസംബർ 29 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തിഹാർ ജയിലിൽ വെച്ച് മരിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതി ദുർഗുണ പരിഹാര പാഠശാലയിലുമായി.

വധശിക്ഷ ഹൈക്കോടതി ശരിവെച്ചെങ്കിലും സുപ്രീം കോടതിയിലെ നടപടികൾ നീണ്ടു. ശിക്ഷ സുപ്രീംകോടതി ശരിവെച്ചത് 2017 മെയ് അഞ്ചിനാണ്. പുനഃപരിശോധനാ ഹർജിയും ദയാഹർജിയുമായി പിന്നെയും ശിക്ഷ നടപ്പാക്കുന്നതു വൈകി. മരണ വാറണ്ട് നാലു തവണ റദ്ദാക്കപ്പെട്ടു.ഒ ടുവിൽ അന്തരാഷ്ട്ര നീതി ന്യായ കോടതിയെ വരെ സമീപിച്ചെങ്കിലും രാജ്യത്തുള്ള ഏറ്റവും കാഠിന്യമേറിയ ശിക്ഷ തന്നെ പ്രതികൾക്ക് ലഭിച്ചിരിക്കുകയാണ്.