ശനിയാഴ്‌ച, സെപ്റ്റംബർ 19, 2020

പത്തനംതിട്ട: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റിൽ. പത്തനംതിട്ട നന്നുവക്കാട്‌ വൈക്കത്ത്‌ പുത്തന്‍ വീട്ടില്‍ രാജേഷ്‌ ജയൻ(28) ആണ്‌ പിടിയിലായത്‌. വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്‌ സംഭവം.

മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ രാജേഷ്‌, മാതാപിതാക്കള്‍ക്കൊപ്പം പുറത്തേക്കുവന്ന 22കാരിയായ പ്രമാടം സ്വദേശിനിയുടെ ശരീരത്തിലേക്ക്‌ കുപ്പിയിലെ പെട്രോള്‍ ഒഴിച്ചു. കുറച്ച്‌ തന്റെ ശരീരത്തിലും ഒഴിച്ചു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ശരീരത്തും പെട്രോള്‍ വീണു. കൈയിലിരുന്ന ലൈറ്റര്‍ കത്തിച്ചു തീ കൊളുത്താനുള്ള ശ്രമം പെണ്‍കുട്ടിയുടെ പിതാവ്‌ പരാജയപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്നു കോന്നി പൊലീസിനെ വിളിച്ച്‌ പ്രതിയെ കൈമാറുകയായിരുന്നു.

ബജാജ്‌ അലയന്‍സ്‌ കമ്പനിയില്‍ ജീവനക്കാരനായ രാജേഷ്‌ വിവാഹിതനാണ്. വിവാഹ മോചനക്കേസ്‌ കോടതിയില്‍ നടക്കുകയാണ്‌. ഇതിനിടെ ഫേസ്ബുക്കിലുടെയാണ് പ്രമാടം സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഫോണിലൂടെ ഏതുനേരവും വിളിച്ച്‌ ശല്യപ്പെടുത്തുന്നത് പതിവായതോടെ പെണ്‍കുട്ടി ഇയാളില്‍നിന്ന്‌ അകലാൻ ശ്രമിച്ചു. തുടരെ ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഇയാള്‍ തീരുമാനിച്ചത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.