ബുധനാഴ്‌ച, സെപ്റ്റംബർ 30, 2020

കാസർകോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ വരും ദിവസങ്ങളില്‍ എല്ലാവരും  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെമാത്രമേ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കഴിയുവെന്ന് കളക്ടര്‍  ഓര്‍മ്മിപ്പിച്ചു. പോലീസും മാഷ്പദ്ധതിയുടെ ഭാഗമായ അധ്യാപകരും പരിശോധന നടത്താനും തീരുമാനിച്ചു.


വിവാഹത്തിന്  50 പേര്‍ക്കും മറ്റു ചടങ്ങുകളില്‍ ഇരുപതു പേര്‍ക്കും മാത്രം അനുമതി

 

ഇന്ന് മുതല്‍ ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും  മറ്റു ചടങ്ങുകള്‍ക്ക്   ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൊള്ളും. 


നിയന്ത്രണം ലംഘിച്ചാല്‍ വ്യാപാര സ്ഥാപനം ഒരാഴ്ചത്തേക്ക്  അടച്ചുപൂട്ടും


ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കടയുടമയ്ക്കും ഗ്ലൗസ്,മാസ്‌ക് എന്നിവ  കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ്  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമയും ഗ്ലൗസ്,മാസ്‌ക് എന്നിവ ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസിനെയും മാഷ് പദ്ധതി അധ്യാപകരെയും യോഗം ചുമതലപ്പെടുത്തി. ഇതില്‍ വീഴ്ച്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍   കൈകൊള്ളും.


 കളി ആകാം, പക്ഷേ 20 പേരില്‍ കൂടുതല്‍ പാടില്ല 


കാണികളും കളിക്കാരും ഉള്‍പ്പെടെ 20 പേരെമാത്രം ഉള്‍പ്പെടുത്തികൊണ്ട് മാസ്‌ക് ധരിച്ച് കായികവിനോദത്തിന്  അനുമതി നല്‍കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി  യോഗത്തില്‍ തീരുമാനിച്ചു. ഇരുപതില്‍ കൂടുതല്‍ പേര്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ