തിരുവനന്തപുരം: സംസ്ഥാനത്തെ 8 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതുചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്‍ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളിൽ സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ:
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആര്‍പിസി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസര്‍വീസുകള്‍ അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.
കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് അഞ്ചു പേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം.
എന്നാല്‍ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ
1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു
2. സാംസ്കാരിക പരിപാടികള്‍, സർക്കാർ നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു
3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫിസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദ ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
4.ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല
കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ:
∙ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.
∙വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.
∙സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
∙മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.
∙മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചു.
0 Comments