ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കേ കെപിസിസി താത്കാലിക അധ്യക്ഷനായി കെ സുധാകരൻ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ താത്കാലിക അധ്യക്ഷനാകുന്നതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കെ സുധാകരന് താത്കാലിക ചുമതല നല്‍കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ.
പദവി ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് നേരത്തെ കെ സുധാകരൻ പ്രതികരിച്ചിരുന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയും സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, താത്കാലിക പദവി നല്‍കുന്നതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ കെ സുധാകരൻ നിഷേധിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാകുന്നതോടെ കെ സുധാകരൻ താത്കാലിക അധ്യക്ഷനായി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ മേൽനോട്ടത്തിനായി പാര്‍ട്ടി രൂപീകരിച്ച പത്തംഗ കമ്മിറ്റിയിലെ അംഗമാണ് കെ സുധാകരൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നില്ലൽ സുരേഷ്, കെ സി വേണുഗോപാൽ, താരിഖ് അൻവര്‍, കെ മുരളീധരൻ, ശശി തരൂര്‍, വിഎം സുധീകരൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഡൽഹിയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു സമിതി രൂപീകരിച്ചുള്ള തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പി. 60 സീറ്റുകളിലെങ്കിലും വിജയം എന്നതാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.
0 Comments