ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണെന്ന് കെ.പി.എ മജീദ്

LATEST UPDATES

6/recent/ticker-posts

ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണെന്ന് കെ.പി.എ മജീദ്

 

കണ്ണൂര്‍: മുസ്ലിം ലീഗില്‍ ഇത്തവണ നിയമസഭയിലേക്ക് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരും. മജീദ് കണ്ണൂരില്‍ പറഞ്ഞു.


അതേസമയം പാര്‍ട്ടിയുടെ തീരുമാനം എന്തായാലും പൂര്‍ണമായി അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും വ്യക്തമാക്കി. വനിതാ സ്ഥാനാര്‍ത്ഥികളെ ഉയര്‍ത്തി കാട്ടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളെയും നേതൃത്വം പൂര്‍ണമായി തള്ളിക്കളയുന്നു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ കോഴിക്കോട് സൗത്തില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിലപാടുമായി മജീദ് രംഗത്തെത്തിയത്.


ഖമറുന്നിസ അന്‍വറിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ഇതുവരെ വനിതകളെ മത്സരരംഗത്ത് ഇറക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ വനിതകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് വനിതാലീഗിന്റെ പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തത്തിനില്ലെന്നും ഇവര്‍ പറയുന്നു. ഇതിനിടെ ചേലക്കര മണ്ഡലത്തില്‍ ദളിത് ലീഗ് നേതാവ് ജയന്തി രാജനെ മത്സരിപ്പിക്കണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ മാസം 25ന് ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

Post a Comment

0 Comments