സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി.
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു.
സെക്ടറൽ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോൾ നിരീക്ഷണ ചുമതല നിർവഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വർധിപ്പിക്കാനും നിർദേശിച്ചു.
വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാൻ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, 56 ശതമാനം പേർക്ക് രോഗം ബാധിക്കുന്നത് വീടുകൾക്ക് അകത്തുനിന്നു തന്നെയാണ്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടിൽ കഴിയുന്നവര്‍ക്ക് രോഗം നൽകുന്നത്.
20 ശതമാനം പേർക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്റോറണ്ടുകൾ എന്നിവിടങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിൽ നിന്നുമാണ്. തൊഴിലിടങ്ങളിൽ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്.
രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവർ. രോഗലക്ഷണമൊന്നുമില്ലാത്തവരിൽ നിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്. കുട്ടികളിൽ 5 ശതമാനം പേർക്ക് വിദ്യാലയങ്ങളിൽ നിന്ന് രോഗം പകരുന്നു. എന്നാൽ 47 ശതമാനം കുട്ടികൾക്കും രോഗം പകരുന്നത് വീടുകളിൽ നിന്നു തന്നെയാണ്.
0 Comments