അതിര്‍ത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

LATEST UPDATES

6/recent/ticker-posts

അതിര്‍ത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കാസര്‍കോട്: കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതേ തുടര്‍ന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട് നിന്നുള്ള കെ.എസ.്ആര്‍.ടി.സി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഇന്ന് ഇളവ് അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ നാളെ മുതല്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലും കോവിഡിന്റെ പേരില്‍ അതിര്‍ത്തി അടയ്ക്കാന്‍ കര്‍ണാടക നടപടി സ്വീകരിച്ചിരുന്നു. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാസര്‍കോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര ഫെബ്രുവരി 16ന് ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തി കടക്കാനാകുകയുള്ളൂവെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിനെതിരെ അതിര്‍ത്തിയില്‍ ശക്തമായ സമരപരിപാടികള്‍ നടന്നതോടെ കര്‍ണാടക നിലപാട് മയപ്പെടുത്തുകയും ചെയ്തു. പിന്നീട് അതിര്‍ത്തിയിലെ പരിശോധന ഒഴിവാകുകയും ഗതാഗതം സാധാരണനിലയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞത്. കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രം അതിര്‍ത്തി കടത്തി വിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതനുസരിച്ച് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ വീണ്ടും അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. നാളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റൈ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അതിര്‍ത്തി തടയുന്ന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Post a Comment

0 Comments