ഭോപ്പാൽ: സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 20 കാരിയുടെ അടിവയറ്റിൽ നിന്നും 16 കിലോ വരുന്ന ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് ട്യൂമർ നീക്കം ചെയ്തത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മാനേജർ ദേവേന്ദ്ര ചന്ദോലിയ പറഞ്ഞു. ഭക്ഷണം കഴിക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രീതിയിൽ രണ്ട് ദിവസം മുൻപാണ് രാജ്ഘട്ടിൽ നിന്നുള്ള യുവതി ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 48 കിലോ ഭാരമുള്ള യുവതിയുടെ ശരീരത്തിൽ 16 കിലോ വരുന്ന ട്യൂമർ ഡോക്ടർമാർ കണ്ടെത്തിയത്.
തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചത്. മേജർ ശസ്ത്രക്രിയയാണ് നടന്നതെന്നും യുവതി അപകടാവസ്ഥ തരണം ചെയ്തുവെന്നും ദേവേന്ദ്ര ചന്ദോലിയ അറിയിച്ചു. ശസ്ത്രക്രിയ നടത്തിയിരുന്നില്ലെങ്കിൽ യുവതിയുടെ ജീവൻ അപകടത്തിലായേനെ എന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments