സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്‌ടർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്‌ടർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്‌ടർക്ക് 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി. കൊവിഡ് കേസുകൾ വർധിക്കുന്ന തദ്ദേശ മേഖലകളിൽ കളക്‌ടർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം


സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിക്കൊണ്ട് ദുരന്തനിവാരണ വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ ഉത്തരവിലാണ് ജില്ലാ കളക്‌ടർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി നൽകുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു. ഏപ്രിൽ 30വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും.


കർശന നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യാൻ പാടില്ല. ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. തുറസായ സ്ഥലത്ത് നടക്കുന്ന പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ട് മണിക്കൂറിൽ കൂടുതൽ ചടങ്ങ് നീണ്ട് പോകാൻ പാടില്ല. പൊതു പരിപാടികളിൽ സദ്യ പാടില്ല. പായ്‌ക്കറ്റ് ഫുഡ് നൽകാവുന്നതാണ്. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം.


കടകളും ഹോട്ടലുകളും രാത്രി 9ന് അടയ്‌ക്കണം. അടുത്ത രണ്ടാഴ്‌ചത്തേക്ക് ഷോപ്പുകളും മാളുകളും രാത്രി 9 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടൽ - റസ്‌റ്റോറൻ്റ് എന്നിവടങ്ങളിൽ സിറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ ഒരേ സമയം അനുവദിക്കൂ.


ആളുകൾ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പോലീസിൻ്റെ സാന്നിധ്യം ഉണ്ടായിരിക്കണം. ഇവിടെങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ സാന്നിധ്യവും ആവശ്യമാണ്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. അത്യാവശ്യമല്ലാത്ത യോഗങ്ങളും മറ്റ് ചടങ്ങുകളും അടുത്ത മൂന്നാഴ്‌ചത്തേക്ക് നീട്ടിവെക്കണം.


ചൊവ്വാഴ്‌ച ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം സംസ്ഥാനത്ത് 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Post a Comment

0 Comments