യൂറോ കപ്പിൽ ഹംഗറിക്കെതിരായ പോർച്ചുഗലിന്റെ പോരിന് മുൻപ് നായകൻ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ പ്രസ് കോൺഫറൻസാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത്. പ്രസ് കോൺഫറൻസിന് എത്തിയ ക്രിസ്റ്റ്യാനോ മുൻപിൽ വെച്ചിരിക്കുന്ന കൂൾ ഡ്രിങ്ക്സിന്റെ കുപ്പികൾ എടുത്ത് മാറ്റുകയും പകരം വെള്ളത്തിന്റെ കുപ്പി ഉയർത്തി കാണിക്കുകയും ചെയ്തു.
36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്നസാണ് ഇപ്പോൾ പോർച്ചുഗലിന്റെ സൂപ്പർ താരത്തിനുള്ളത്. ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്റ്റ്യാനോ കൊക്കോക്കോളയുടെ രണ്ട് ബോട്ടിലുകളാണ് പ്രസ് കോൺഫറൻസിന് ഇടയിൽ തന്റെ മുൻപിൽ നിന്ന് മാറ്റിവെച്ചത്. യൂറോയിലെ ഒഫീഷ്യൽ സ്പോൺസർമാരാണ് കൊക്കോക്കോളയും.
ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. ചിലപ്പോൾ എന്റെ മകൻ കൊക്കോക്കോളയും ഫാന്റയും കുടിക്കും. ക്രിസ്പി ഭക്ഷണം കഴിക്കും. അവന് അറിയാം എനിക്കത് ഇഷ്ടമല്ലെന്ന്, ക്രിസ്റ്റ്യാനോ ഒരിക്കൽ പറഞ്ഞു.
കളിയിലേക്ക് വരുമ്പോൾ നിലവിലെ ചാമ്പ്യന്മാർക്ക് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടക്കുക കടുപ്പമാണ്. ഫ്രാൻസ്, ജർമനി, ഹംഗറി എന്നീ ടീമുകളാണ് പോർച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. 2016ലെ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം ചൂടിയത്. ഹംഗറിക്കെതിരെയാണ് ഇവിടെ പോർച്ചുഗലിന്റെ ആദ്യ മത്സരം.
0 Comments