ഉദുമ ഭർതൃമതിയെ 21 പേർ ബലാത്സംഗം ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി

LATEST UPDATES

6/recent/ticker-posts

ഉദുമ ഭർതൃമതിയെ 21 പേർ ബലാത്സംഗം ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി




ബേക്കൽ: ഉദുമ ഭർതൃമതിയെ 21 പേർ ബലാത്സംഗം ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി കണ്ണൂർ ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച 21 കേസ്സുകളിൽ ഒരു കേസ്സിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. ചെർക്കള ബംബ്രാണയിലെ മൊയ്തീൻകുഞ്ഞി എന്ന ബംബ്രാണി മൊയ്തു 40, പ്രതിയായ പീഡനക്കേസ്സിലാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2017-ൽ ബംബ്രാണി മൊയ്തു വീട്ടിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൂന്ന് മക്കളുടെ മാതാവിന്റെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ ഭർതൃ ബന്ധുവാണ് പ്രതി. പീഡനക്കേസ്സിൽ അറസ്റ്റിലായ ബംബ്രാണി മൊയ്തു ഇപ്പോൾ റിമാന്റിലാണ്. ബേക്കൽ സ്വദേശിയായ യുവാവിനെ പീഡനത്തിനിരയായ യുവതിയും ഭർത്താവുമുൾപ്പെടെയുള്ള ബന്ധുക്കൾ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതോടെയാണ് പീഡനസംഭവം പുറത്തുവന്നത്.


ബേക്കൽ യുവാവിനെ ആക്രമിച്ചതിന് യുവതിയുടെ പേരിലുൾപ്പെടെ ബേക്കൽ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിയുമായി ഭർതൃമതി ബേക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർച്ചയായി 21 പേർ പീഡിപ്പിച്ചതായി പരാതിപ്പെട്ട ഭർതൃമതിയുടെ മൊഴി ബേക്കൽ പോലീസ് രേഖപ്പെടുത്തി 20 കേസ്സുകൾ റജിസ്റ്റർ ചെയ്തു. ഒരു കേസ്സ് കാസർകോട് ടൗൺ പോലീസ് റജിസ്റ്റർ ചെയ്തതാണ്. യുവതി തുടരെത്തുടരെ കൂടുതൽ പേർക്കെതിരെ പരാതിയുമായെത്തിയതോടെ പോലീസ് കുഴഞ്ഞിരുന്നു. മിക്ക കേസ്സുകളിലും യുവതി നൽകിയ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലാത്തതിനെ തുടർന്ന് പോലീസന്വേഷണം വഴിമുട്ടി.


ഇതിനിടയിൽ പീഡനത്തിനിരയായ യുവതി കേസ്സന്വേഷണം പോലീസിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഉദുമ പീഡനക്കേസ്സുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പീഡനക്കേസ്സുകളുടെ ഉത്ഭവ സമയത്ത് ബംബ്രാണി മൊയ്തു പീഡനത്തിനിരയായ യുവതിക്കൊപ്പം ചേർന്ന് മറ്റ് പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സഹായം ചെയ്തിരുന്നു. ബേക്കൽ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ യുവതിക്കൊപ്പം മൊയ്തുവുമുണ്ടായിരുന്നു.

Post a Comment

0 Comments