പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് 10 ലക്ഷം രൂപവീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി

LATEST UPDATES

6/recent/ticker-posts

പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് 10 ലക്ഷം രൂപവീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി




ദുബായ്:  ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം.‌ ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.


10 ലക്ഷം രൂപ (50,000 ദിർഹം) വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഒാഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭരണാധികാരിയിൽ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നസീർ മുഹമ്മദ്, അബ്ദുൽ റഷീദ് എന്നിവർ  പറഞ്ഞു.


ഈ മാസം 24ന് രാവിലെ ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെയടക്കം അഭിനന്ദനത്തിന് കാരണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങി പരുങ്ങലിലായ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിയിലേയ്ക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. 


ഇത് തൊട്ടുമുൻപിൽ ഗ്രോസറി നടത്തുന്ന അബ്ദുൽറഷീദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ വൈറലാകാൻ ഏറെ സമയം വേണ്ടിവന്നില്ല. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് നാൽവർ സംഘത്തിന്റെ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെ സംഭവം ലോകശ്രദ്ധ നേടി. 

അന്ന് രാത്രി തന്നെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു. പൂച്ച രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനൊപ്പം അധികൃതരിൽ നിന്നുള്ള വിളിയും പ്രതീക്ഷിച്ച് കഴിയുകയായിരുന്നു സംഘം. സമ്മാനമായി ലഭിച്ച തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നാലുപേരും പറഞ്ഞു.

Post a Comment

0 Comments