പയ്യന്നൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ തായിനേരി സ്‌കൂളിന് സമീപത്തെ എം അസ്‌കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ ഹര്‍ഷാദ് (32) എന്നിവരാണ് അറസ്‌റ്റിലായത്.
വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്ന റാക്കറ്റ് നഗരത്തിൽ പ്രവര്‍ത്തിക്കുന്നതായി പയ്യന്നൂര്‍ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
അന്വേഷണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സുമായി കള്ള ടാക്‌സിയായി ഓടുന്ന ഇന്നോവ കാറിനെപ്പറ്റി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തലിച്ചാലം പാലത്തിനടുത്ത് കാര്‍ പോലീസ് തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന അസ്‌കര്‍ അലിയെയും ഹര്‍ഷാദിനെയും ദേഹ പരിശോധന നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അഞ്ചുഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും കാറില്‍നിന്ന് കണ്ടെടുത്തു.
പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി യദുകൃഷ്‌ണന്‍, എസ്ഐ ഗിരീശന്‍, എഎസ്ഐ നികേഷ്, സിപിഒ ഭാസ്‌കരന്‍ തുടങ്ങിയവരാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഹര്‍ഷാദിനെതിരെ ഹോസ്‌ദുര്‍ഗ് പോലീസ് സ്‌റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
0 Comments