ഭര്‍ത്താവിന് വീട്ടമ്മയുടെ ഫോണ്‍ ചോര്‍ത്തി നല്‍കി; അപമാനിക്കാന്‍ ശ്രമിച്ചു; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ പരാതി

ഭര്‍ത്താവിന് വീട്ടമ്മയുടെ ഫോണ്‍ ചോര്‍ത്തി നല്‍കി; അപമാനിക്കാന്‍ ശ്രമിച്ചു; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ പരാതി

 



കോഴിക്കോട്: അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഫോണ്‍ രേഖകള്‍  ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.


തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണ്‍ രേഖകള്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനന്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ്  അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയത്. 


പരാതിയില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ്പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണത്തിന്റെ  മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എസിപി ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

Post a Comment

0 Comments