കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് സിപിഎം സ്‌ഥാനാർഥിയായി അഞ്ചാം വാർഡിൽ നിന്നും ശ്രീലക്ഷ്‌മി തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്‌മിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകിയത്. തുടർന്ന് കണ്ണൂർ ഇരിട്ടിയിലെ ആർഎസ്എസ് ശാഖ മുൻ മുഖ്യ ശിക്ഷകിനെ ശ്രീലക്ഷ്‌മി വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് പിന്നാലെ ഇവർ പയ്യോളി സ്‌റ്റേഷനിൽ ഹാജരാവുകയും ചെയ്‌തു. ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്‌മി രാജി നൽകിയത്.
തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബിജെപിയുടെ എതിർ സ്‌ഥാനാർഥിയെ ശ്രീലക്ഷ്‌മി തോൽപ്പിച്ചത്. മെമ്പർ രാജിവെച്ചതോടെ എൽഡിഎഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
0 Comments