തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തുടർച്ചയായി അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കല്ലമ്പലം സ്വദേശി അല്‍ അമീന്‍, ഒറ്റപ്പാലം സ്വദേശികളായ ഫര്‍ഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്.. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിലാണ് ഇവരെ നാലുപേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചുകാലമായാണ് യുവാക്കൾ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത്. അശ്ലീല ചാറ്റുകളും വീഡിയോയും ചിത്രങ്ങളുമൊക്കെ ഇവർ പെൺകുട്ടിക്ക് അയച്ചുനൽകി. ഇതേത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
പോക്സോ നിയമപ്രകാരമാണ് നാലുപെരെയും അറസ്റ്റ് ചെയ്തത്. റൂറല്‍ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജി എസ് രതീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സതീഷ് ശേഖര്‍, ഷംഷാദ്, സിപിഒമാരായ അദീന്‍ അശോക്, ശ്യാം കുമാര്‍, റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
0 Comments