ഐഎസ്എൽ കലാശ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് ഐഎസ്എൽ കിരീടം നേടി.ഇരു ടീമുകളും 1-1ന് എക്‌സ്‌ട്രാടൈമും പൂര്‍ത്തിയാക്കിയതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തോൽവിയിലും കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ഹൈദരാബാദിന്‍റെ കന്നി കിരീടമാണിത്.
ഗോൾ നേടാനുള്ള ഇരു ടീമുകളുടേയും ശ്രമങ്ങൾ പരാജയപ്പെട്ട ആദ്യപകുതിക്ക് ശേഷം 69-ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കട്ടിമണിയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ഇരു ടീമും ആക്രമണം കടുപ്പിച്ചപ്പോള്‍ 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. മത്സരം എക്‌സ്‌ട്രാടൈമിലേക്ക് നീങ്ങിയപ്പോഴും ഗോള്‍ മാറിനിന്നു. ഇതോടെയാണ് മത്സരം നാടകീയമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോവിച്ചിന്‍റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്‍റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട ശ്വാസം വീണ്ടെടുത്തു. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്‌സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിച്ചു.
0 Comments