തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരൻ ജീവനൊടുക്കി . ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂര്‍ക്കോണം, മണലിവിളവീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകനായ അനീഷ് സേവ്യര്‍(32) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
അയൽക്കാരിയുടെ പരാതിയില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നേരത്തെ ചേട്ടനായ അനൂപിന്റെ വിവാഹം മുടങ്ങിയത് സംബന്ധിച്ച് അയൽക്കാരിയു൦ അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവർ പാറശ്ശാല പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയച്ചിരുന്നുവെന്നും പാറശ്ശാല പോലീസ് പറഞ്ഞു. എന്നാൽ സ്ത്രീ പരാതിയുമായി മുന്നോട്ടുപോയാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിന് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, അനീഷിന്റെ മൃതദേഹത്തിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ അയൽവാസിയായ ഈ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനമാണ് ജീവനൊടുക്കാനുള്ള കാരണമായി എഴുതിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
0 Comments