പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താൻ അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തു. മണ്ണുകാട് കോരയാർ പുഴയിൽ ചളിയിൽ പൂഴ്ത്തിയ നാല് വടിവാളുകളാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
സുബൈർ വധത്തിലെ മുഖ്യപ്രതിയായ രമേശാണ് ആയുധങ്ങൾ കാണിച്ചുകൊടുത്തത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് മേലാമുറിയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തൽ.
മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശ്, ആർ.എസ്.എസ് പ്രവർത്തകരായ ശരവണൻ, ആറുമുഖൻ എന്നിവരാണ് സുബൈർ വധത്തിൽ അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതികളുടെ അറസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി തെളിവെടുപ്പിന് എത്തിച്ചത്. ആയുധം ഉപേക്ഷിച്ച മണ്ണുകാട് കോരയാറിലും ഒളിവിൽ കഴിഞ്ഞ താഴേ പോക്കാംതോടിലെ വനപ്രദേശത്തും പ്രതികളെ എത്തിച്ച് തെളിവെടുത്തു.
0 Comments