ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് ഹൈക്കോടതി; ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ അനുമതി

LATEST UPDATES

6/recent/ticker-posts

ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് ഹൈക്കോടതി; ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ അനുമതി

 



കൊച്ചി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാനും കോടതി അനുവദിച്ചു.


തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ആവശ്യപ്പെട്ടിരുന്നു.


നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്.

സ്വവര്‍ഗാനുരാഗികളായ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആദില മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. സൗദിയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ പഠനത്തിനിടെയാണ് ആദിലയും നൂറയും സൗഹൃദത്തിലാകുന്നത്. പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ ഇറങ്ങിയപ്പോള്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ച് വേര്‍പെടുത്തി. തുടര്‍ന്നാണ് ആദില പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിച്ചത്.

Post a Comment

0 Comments