സാൻ സാൽവദോർ: ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരന് ചുകപ്പുകാർഡ് കാട്ടിയതിനെ തുടർന്ന് കാണികളും ടീമിന്റെ ആരാധകരും ചേർന്ന് റഫറിയെ മർദിച്ചുകൊന്നു. എൽ സാൽവദോറിലെ സാൻ സാൽവദോറിൽ ടൊളുക സ്റ്റേഡിയത്തിൽ നടന്ന അമച്വർ മത്സരത്തിനിടെയാണ് ദാരുണ സംഭവം. റഫറി ഹോസെ അർനോൾഡോ അമായയാണ് കൊല്ലപ്പെട്ടതെന്ന് സാൽവദോർ സോക്കർ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഫൗൾ ചെയ്തതിന് താരത്തിന് രണ്ടാമതും മഞ്ഞക്കാർഡ് കാട്ടിയപ്പോഴാണ് കളിക്കാരും കാണികളും റഫറിക്കെതിരെ തിരിഞ്ഞത്. കടുത്ത വാഗ്വാദമായി തുടങ്ങിയ തർക്കം പിന്നീട് റഫറിക്കെതിരായ ആക്രമണമായി മാറുകയായിരുന്നു. അടി കൊണ്ട് അവശനായ അർനോൾഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി എൽ സാൽവദോർ പൊലീസ് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പിൽ അംഗമായ യുവാൻ മാനുവൽ ക്രൂസ് ആണ് അറസ്റ്റിലായതെന്നും എൽ സാൽവദോർ പൊലീസ് ട്വിറ്ററിൽ വിശദീകരിച്ചു. റഫറിയിങ്ങിൽ 20 വർഷത്തെ പരിചയസമ്പത്തുള്ളയാളാണ് അർനോൾഡോ. കരിയറിൽ നിരവധി കൊളീജിയേറ്റ്, അമച്വർ ടൂർണമെന്റുകളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്.
0 Comments