സ്കൂളിലേക്ക് രാവിലെ വീട്ടിൽ നിന്നും വാനിൽ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി. ഒടുവിൽ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററിൽ. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ 5 ആം ക്ലാസ് വിദ്യാർഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.
മണിക്കൂറുകളോളം അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാർഥിനി പോയത്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തേടി കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസിലെ അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.
എന്നാൽ രാവിലെ വിദ്യാർഥിനി സാധാരണ സ്കൂളിൽ പോകുന്നതുപോലെ വീട്ടിൽ നിന്ന് ഇറങ്ങി. സ്കൂളിന്‍റെ മുന്നിൽ ഇറങ്ങിയ ശേഷം അവിടെ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിക്കുകയായിരുന്നു. കനത്ത മഴയായതിനാൽ ആദ്യം സിനിമ കാണാൻ പോകാമെന്ന് കാമുകൻ പറഞ്ഞു. തുടർനാണ് ഇരുവരും തീയേറ്ററിലേക്ക് പോയത്.
വിദ്യാർഥിനി സ്കൂളിൽ വാൻ ഇറങ്ങുന്നത് ക്ലാസിലെ ഒരു വിദ്യാർഥിനി കണ്ടതാണ് പൊല്ലാപ്പായത്. വിദ്യാർഥിനി വാൻ ഇറങ്ങുന്നത് കണ്ടെന്ന് അധ്യാപികയോട് പറയുകയും വാൻ ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ വന്നതായും കണ്ടെത്തി.
സ്കൂളിലെത്തിയ ഈ വിദ്യാർഥിനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അധ്യാപകരും ആശങ്കയിലായി. ഒടുവിൽ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസും പിടിഎ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം തീയേറ്ററിൽ വച്ച് കണ്ടെത്തിയത്. ഇരുവരെയും പോലീസ് കേസെടുക്കാതെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
0 Comments