മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം. 'കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശയാണ്. മുസ്‍ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റക്ക് തീരുമാനം എടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകിയ സമരങ്ങൾ ഏതൊക്കെയന്ന് എല്ലാവർക്കും അറിയാം. പാർട്ടി സംസ്ഥാന അധ്യക്ഷൻ നടത്തിയ സൗഹാർദ സംഗമങ്ങൾ വിമർശനത്തിനുള്ള വേദിയായിരുന്നില്ല' -പി.എം.എ സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് ജനാധിപത്യപാർട്ടിയാണ്. ഉൾപാർട്ടി ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗ് നയം. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ചർച്ചകളെ ലീഗ് അടിച്ചമർത്താറില്ല. വ്യക്തിപരമായ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഉണ്ടായിട്ടില്ല. ചന്ദ്രികയുടെ കടം ലീഗ് പ്രവർത്തക സമിതി ചർച്ച ചെയ്തു. ഇനിയും കടം ഉണ്ടാകരുതെന്ന് ചില അഭിപ്രായങ്ങൾ ഉയർന്നു, അത് അംഗീകരിച്ചെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് കുഞ്ഞാലിക്കുട്ടി പിന്നോട്ടുപോയിട്ടില്ല. ആശയത്തെ എതിർക്കാം, വ്യക്തിയെ എതിർക്കുന്നത് അംഗീകരിക്കാനാകില്ല. സൗഹാർദ സംഗമം വിമർശനത്തിനുളള വേദിയായിരുന്നില്ല. പരമാവധി സൗഹാർദം കാത്തുസൂക്ഷിക്കുന്നതിനാണ് ആ പരിപാടി നടത്തിയത്. സംസ്ഥാന അധ്യക്ഷന്റെ സൗഹാർദ യാത്ര സർക്കാറിനെതിരെയുള്ള പ്രക്ഷോഭവിളംബരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments