വ്യാഴാഴ്‌ച, ജൂൺ 04, 2026


കാഞ്ഞങ്ങാട്: നീറ്റ് പരീക്ഷക്ക് തുടര്‍ പരിശീലനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥനിയെ കോട്ടയത്തെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാടിനടുത്ത് ചിത്താരി മുക്കൂട് കാദംബരി വീട്ടില്‍ ഐജ ആര്‍. മഹേഷ്(19) ആണ് മരിച്ചത്. പാല ബ്രില്യന്‍സ് കോളേജില്‍ പഠിക്കുന്ന ഐജയെ ചേര്‍പ്പുങ്കല്‍ കുറുമുണ്ടയിലെ സ്വകാര്യ ഹോസ്റ്റലില്‍ ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. താമസിക്കുന്ന മുറിയിലെ ഫാനില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ട സഹപാഠികള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ കെട്ടഴിച്ച് താഴെയിറക്കിയ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഉടന്‍ തന്നെ അരുണാപുരത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷാ ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടക്കുകയാണ്. പരീക്ഷക്ക് തയ്യാറെടുക്കാന്‍ തുടര്‍പരിശീലനത്തിന് മെയ് 26നാണ് വിദ്യാര്‍ത്ഥിനി എത്തിയത്. കഠിനമായ പരിശീലനത്തില്‍ മാനസിക സംഘര്‍ഷത്തിലായ കുട്ടി രക്ഷിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയുന്നു. പിന്നീടാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ പാലയിലേക്ക് പോയിരുന്നു. കിടങ്ങൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ മുക്കൂടിലെ വീട്ടിലെത്തിച്ചു. മഹേഷിന്റെയും രാധികയുടെയും മകളാണ് ഐജ. സഹോദരന്‍: അര്‍ജുന്‍(ഗള്‍ഫ്).


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ