സുഹൃത്തിന്‍റെ അതിരുകടന്ന തമാശയിൽ 16കാരന് ദാരുണാന്ത്യം. എയർ കംപ്രസർ പൈപ്പ് മലദ്വാരത്തിൽ തിരുകി കാറ്റടിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾ തകർന്നാണ് 16കാരൻ മരിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലാണ് സംഭവം.
കാദി താലൂക്കിലെ അലോക് ഇൻഡസ്ട്രി പരിസരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. കംപ്രസർ സ്വകാര്യഭാഗത്ത് തിരുകി കാറ്റടിച്ചതോടെ 16കാരൻ അബോധാവസ്ഥയിലാവുകയായിരുന്നു.
സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് സുഹൃത്ത് കുൽദീപ് വിജയ്ഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തിയായി കാറ്റടിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
യു.പി സ്വദേശിയാണ് മരിച്ച 16കാരൻ. അലോക് ഇൻഡസ്ട്രീസിലെ വൂഡ് വർക് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ദേഹത്ത് പറ്റിയ മരപ്പൊടി ഒഴിവാക്കുന്നതിനായി ജോലിക്കാർ സക്ഷൻ പമ്പ് ഉപയോഗിച്ചിരുന്നതായി കോൺട്രാക്ടർ പറഞ്ഞു. കുൽദീപും മരിച്ച യുവാവും പരസ്പരം കളിയാക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. മരിച്ച 16കാരൻ ആദ്യം എയർ കംപ്രഷൻ പൈപ് കുൽദീപിന്‍റെ സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. പിന്നീട് ഇയാൾ ഇത് തിരിച്ചുചെയ്തപ്പോൾ 16കാരൻ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു -കോൺട്രാക്ടർ പറഞ്ഞു.
0 Comments