ഓപ്പറേഷന് കൈക്കൂലി; താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ

ഓപ്പറേഷന് കൈക്കൂലി; താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ




രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ വിജിലൻസ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിയിൽ നിന്നും ഹെർണിയ ഓപ്പറേഷന് 5000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.


ഓപ്പറേഷന് മുൻപ് രോഗിയെ വീട്ടിൽ വിളിച്ചു വരുത്തുകയും കൺസൾട്ടേഷൻ റൂമിൽ വച്ച് 2000 രൂപ കൈപ്പറ്റുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് വിജിലൻസ് കൈക്കൂലിക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഈ മാസം 18 ന് ഓപ്പറേഷൻ നടത്തിയ ശേഷം ആണ് വിജിലൻസ് നാടകീയ നീക്കങ്ങൾ നടത്തിയത്.


ഓപ്പറേഷന് പിന്നാലെ  പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ വിശ്രമത്തിലിരിക്കെ രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന്  പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

കൈക്കൂലി വീണ്ടും ആവശ്യപ്പെട്ടതോടെ ഡോക്ടറെ കെണിയിൽ വീഴ്ത്താൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു.  ഇത് പ്രകാരം ഡോക്ടർക്ക് കൈമാറാൻ  വിജിലൻസ് തന്നെ രോഗിയുടെ മകന് പണം കൈമാറി. ഇന്ന് ഡോക്ടറുടെ വീട്ടിൽ വച്ച് 3000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സുജിത് കുമാറിനെ  കയ്യോടെ പിടികൂടുകയായിരുന്നു.


കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി പിവി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി ഡോക്ടറെ വിജിലൻസ് സംഘം കൊണ്ടുപോയി. നേരത്തെ എംജി സർവകലാശാലയിലും സമാനമായ കൈക്കൂലി കേസ് വിജിലൻസ് പിടികൂടിയിരുന്നു. പരീക്ഷയിൽ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് കൈക്കൂലി വാങ്ങിയത്.

Post a Comment

0 Comments