കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു



കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്നും ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. പ്രസാദിനെ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറാണ് ഉത്തരവിട്ടത്. ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ ടെസ്റ്റ് ഗ്രൗണ്ടായ ഗുരുവനത്ത് വെച്ചാണ് തുക കൈമാറിയത്. ലൈസന്‍സ് എടുക്കാനെത്തുന്ന അപേക്ഷകരില്‍ ഏജന്റുമാര്‍ ടൂവീലറിന് 250 രൂപ, ഫോര്‍ വീലറിന് 400 രൂപ എന്ന ക്രമത്തില്‍ പിരിച്ചെടുത്ത് എം.വി.ഐക്ക് കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 29ന് വിജിലന്‍സ് ഗുരുവനത്ത് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുള്ള കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തി ഏജന്റുമാര്‍ അനധികൃതമായി അപേക്ഷകരില്‍ നിന്നു നേരിട്ടും ഡ്രൈവിംഗ് സ്‌കൂള്‍ മുഖേനയും പണം പിരിച്ചെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐ കെ.ആര്‍.പ്രസാദിനും ജോയിന്റ് ആര്‍ടിഒ എച്ച്.എസ്.ചെഗ്ലയ്ക്കും മറ്റ് ആര്‍ടി ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ വെച്ചതുമായ 2,69,960 രൂപ കണ്ടെത്തിയിരുന്നു. റൂബി ഡ്രൈവിംഗ് സ്‌കൂളിലെ നൗഷാദ്, എ.ബി.സി ഡ്രൈവിംഗ് സ്‌കൂളിലെ റമീസ് എന്നിവരുടെ പക്കല്‍ നിന്നുമാണ് തുക കണ്ടെത്തിയത്. എംവിഐയുടെ കൈവശം സൂക്ഷിക്കേണ്ടതായ ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള അപേക്ഷകള്‍ നൗഷാദിന്റെ പക്കല്‍ നിന്നും കണ്ടെത്തി. ഡ്രൈവിങ്ങ് സ്‌കൂളുകളുടെ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ആരോപണവിധേയനായ എം.വി.ഐയെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവായത്.

Post a Comment

0 Comments