'ട്രാക്ക് 300' (ട്രൈബല്‍ രജിസ്ട്രേഷന്‍ ആന്റ് ആധാര്‍ ക്യാമ്പിങ് ഇന്‍ കാസര്‍കോട്) എന്ന പേരില്‍ ഡിസംബര്‍ 31 വരെ ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകള്‍ സംഘടിക്കുമെന്ന് കാസർകോട് ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മറ്റി യോഗം അറിയിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ യോഗത്തില്‍ അധ്യക്ഷനായി. ആഗസ്ത് പത്തിനകം ക്യാമ്പുകള്‍ സംഘടിപ്പിച്ച് തുടങ്ങണമെന്നും അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ രജിസ്ട്രേഷന് അംഗണവാടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ സ്‌കൂളുകളില്‍ നിന്ന് നടത്തും. ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാഭരണകൂടവും, അക്ഷയപ്രോജക്ട് ഓഫീസും, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സഹകരിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ആഗസ്റ്റ് 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 300 ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതാത് പഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ക്കായിരിക്കും ക്യാമ്പ് നടത്താനുള്ള ചുമതല. ആധാര്‍ ഉള്ള ഓരോ അക്ഷയ കേന്ദ്രങ്ങളും 5 വീതം ക്യമ്പുകള്‍ തങ്ങളുടെ പരിധിയിലുള്ള വാര്‍ഡുകളില്‍ സംഘടിപ്പിക്കും. അക്ഷയകേന്ദ്രം, അംഗന്‍വാടികള്‍, പഞ്ചായത്ത് ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പകള്‍ നടത്തുക.
പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കായി നിലവില്‍ അരികിലുണ്ട് ആധാര്‍ എന്ന പേരില്‍ സൗജന്യ ആധാര്‍ ക്യാമ്പുകള്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പുമായി സഹകരിച്ച് നടത്തിവരികയാണ്. ഈ പദ്ധതി ട്രാക്ക് 300 എന്നതിന്റെ ഉപ പദ്ധതിയായി ആഗസ്റ്റ് 31 വരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് കോളനികളില്‍ നടത്തും. ഈ സേവനം തികച്ചും സൗജന്യമാണ്.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അക്ഷയകേന്ദ്രം വഴി 5 മുതല്‍ 7 വയസ്സു വരെയുള്ള കുട്ടികള്‍ക്കും സൗജന്യമായി നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷനുള്ള ക്യാമ്പുകള്‍ സ്‌ക്കൂളില്‍ സംഘടിപ്പിക്കും. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.നവീന്‍ബാബു, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കപില്‍ ദേവ്, സോഷ്യല്‍ജസ്റ്റിസ് ഓഫീസര്‍ ആര്യ.പി രാജ്, കാസര്‍കോട് ടി.ഡി.ഒ എം. മല്ലിക, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ലീന, അക്ഷയ യു.ഐ.ഡി അഡ്മിന്‍ കെ.നിത്യ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments