തൈക്കടപ്പുറം പള്ളി പരിസരത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 22 പേര്‍ക്കെതിരെ കേസെടുത്തു

LATEST UPDATES

6/recent/ticker-posts

തൈക്കടപ്പുറം പള്ളി പരിസരത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 22 പേര്‍ക്കെതിരെ കേസെടുത്തു


 നീലേശ്വരം: തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ 22 പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. അഴിത്തല ബദര്‍ ജുമാ മസ്ജിദ് പരിസരത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹരീഷ്, ഷബിന്‍, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ് എന്നിവര്‍ക്കും മറുഭാഗത്തെ ടികെ ഫര്‍ഹാന്‍, മുഹമ്മദ് അഫ്ത്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഭിരാജിന്റെ പരാതിയില്‍ ടികെ ഫര്‍ഹാന്‍, മഹമൂദ്, മുജീബ്, നസീബ്, സിനാന്‍, മുസ്താഫ്, മുബഷീര്‍, അഫ്രീദ്, അര്‍ഷദ്, ഷെറീഫ്, അഫ്ത്താബ് എന്നിവര്‍ക്കെതിരെയും ഫര്‍ഹാന്റെ പരാതിയില്‍ ഹരീഷ്, ഷബി, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ് തുടങ്ങി കണ്ടാല്‍ അറിയുന്ന മറ്റു 10 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
പള്ളിപരിസരത്ത് പൊതുറോഡരികില്‍ തോരണം കെട്ടുകയായിരുന്ന തങ്ങളെ ഏഴോളം ബൈക്കുകളില്‍ വന്ന പ്രതികള്‍ സംഘടിച്ചെത്തി കത്തി, മരവഴി, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഫര്‍ഹാനും കൂടെയുള്ളവരും പറഞ്ഞു. അതേസമയം ബൈക്കില്‍ പോവുകയായിരുന്ന തന്നേയും സുഹൃത്തിനേയും തൈക്കടപ്പുറം ഫ്രൈഡേ ക്ലബിന് മുന്‍വശം തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് അഭിരാജ് പറയുന്നു. ഇതുകണ്ടുവന്ന തന്റെ സുഹൃത്തുക്കളായ മറ്റുള്ളവരെയും ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേട് വരുത്തിയതായും അഭിരാജിന്റെ പരാതിയിലുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഴിത്തലയില്‍ സിനിമ ഷൂട്ടിങ് നടക്കുമ്പോള്‍ ഇരുകൂട്ടരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരിന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് മേലില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന ഉറപ്പില്‍ പരിഹരിച്ച വിഷയമാണ് വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചത്.

Post a Comment

0 Comments