കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ വാണിജ്യ നഗരവും സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷന്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തി അമൃത് ഭാരത് റെയില്‍വേ സ്റേഷനായി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി, അഡീഷണൽ ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ആനന്ദാശ്രം, നിത്യാനന്ദാശ്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ബേക്കൽ ഫോർട്ട്, റാണിപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വരുന്ന സ്വദേശികളും വിദേശികളും ഒരുപോലെ ആശ്രയിക്കുന്ന,
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഏറ്റവും മുൻപന്തിയിലുള്ള എ ഗ്രേഡ് സ്റ്റേഷനായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ച് പണിത പുതിയ കെട്ടിടം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കുക, ടിക്കറ്റ് കൗണ്ടറിലും റിസര്‍വേഷന കൗണ്ടറിലും ആവശ്യമായ ജീവനക്കാരെ നിയമിച്ച് റിസര്‍വേഷന്‍ കൗണ്ടര്‍ പൂര്‍ണ്ണ സമയവും പ്രവര്‍ത്തനസജ്ജമാക്കുക, കോവിഡ് കാലത്ത് നിര്‍ത്തിയ മംഗള എക്‌സ്പ്രസ് സ്റ്റോപ് പുനഃസ്ഥാപിക്കുക, മരുസാഗര്‍ എക്‌സ്പ്രസ്, ഗരീബ് രഥ് ഉള്‍പ്പെടെ എല്ലാ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തുരത്തു നിന്നും തിരിച്ചു വരുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കുക, പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കുക, സ്റ്റേഷന്റെ വടക്ക് ഭാഗത്ത് രണ്ടാമതൊരു വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും അനുവദിക്കുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.
കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, കെ പി മോഹനൻ, അബ്ദുൽ നാസ്സർ, സ്റ്റീഫൻ, സത്താർ
ബിജെപി നേതാക്കളായ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി കെ.വേലായുധന്‍, കൗണ്‍സിലര്‍ ബല്‍രാജ് കാഞ്ഞങ്ങാട്, എച്ച്. ഗോകുല്‍ദാസ് കമ്മത്ത് തുടങ്ങിയവര്‍ ഡിവിഷണല്‍ മാനേജര്‍ക്കൊപ്പമുണ്ടായിരുന്നു.
0 Comments