കോഴിക്കോട്: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത സഹോദരിയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെയാണ് സഹോദരന്‍ പീഡിപ്പിച്ചത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി വീട്ടില്‍വെച്ച് സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. സഹോദരൻ പീഡിപ്പിക്കുന്ന വിവരം അടുത്ത കൂട്ടുകാരിയോടാണ് പെൺകുട്ടി പറഞ്ഞത്.
ഇതേത്തുടർന്ന് കൂട്ടുകാരി സ്‌കൂളിലെ ഒരു അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക പെൺകുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് രണ്ടുവർഷമായി പീഡിപ്പിക്കപ്പെടുന്ന കാര്യം തുറന്നു പറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു.
ചൈല്‍ഡ് ലൈനാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സഹോദരൻ കസ്റ്റഡിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താമരശേരി കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
0 Comments