കളമശ്ശേരി സ്‌ഫോടനം : പൊലീസും കേന്ദ്രമന്ത്രിയും പ്രവര്‍ത്തിച്ചത് ഒരേ മുന്‍വിധിയോടെ; സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നിലപാട് എടുത്തു -മുസ്‍ലീംലീഗ്

LATEST UPDATES

6/recent/ticker-posts

കളമശ്ശേരി സ്‌ഫോടനം : പൊലീസും കേന്ദ്രമന്ത്രിയും പ്രവര്‍ത്തിച്ചത് ഒരേ മുന്‍വിധിയോടെ; സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നിലപാട് എടുത്തു -മുസ്‍ലീംലീഗ്



 രാജ്യം നടുങ്ങിയ കളമശ്ശേരി സ്‌ഫോടനം ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ പലയിടങ്ങളില്‍ നിന്നും കൂട്ടായ ശ്രമങ്ങളുണ്ടായെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന അതിനുദാഹരണമാണ്. ഒരു വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.


കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. ബിജെപിയുടെ ഉള്ളിലിരിപ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നിലപാട് എടുത്തു. സംഭവത്തെ ഒരു സമുദായത്തിന്റെ മുകളില്‍ ഇടാനുള്ള ശ്രമങ്ങളാണ് കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പാനായിക്കുളം കേസില്‍ സുപ്രീം കോടതി വെറുതെ വിട്ടവരെ പൊലീസ് വേട്ടയാടി. പോലീസും കേന്ദ്രമന്ത്രിയും പ്രവര്‍ത്തിച്ചത് ഒരേ മുന്‍വിധിയോടെയായിരുന്നു. എവിടെ എങ്കിലും ഒരു വെളിച്ചം കണ്ടാല്‍ അത് ഒരു സമുദായത്തിനു മേല്‍ കെട്ടിവെക്കുന്നത് ശരിയല്ല. കേന്ദ്ര മന്ത്രിക്ക് എതിരെ കേസ് എടുത്തത് ഉചിതമാണ്.


കേസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകണം. രാഷ്ട്രീയ ഒത്ത് തീര്‍പ്പിന്റെ ഭാഗമായി കേസ് ഒതുക്കാന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് പ്രതികരിക്കും. ആര് തെറ്റ് ചെയ്താലും തെറ്റ് തന്നെയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും കേന്ദ്രമന്ത്രി ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ല. പ്രസ്താവനകള്‍ തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Post a Comment

0 Comments