എം ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനം ഒഴുകുന്നു; കൊട്ടാരം റോഡ് അടച്ചു

എം ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനം ഒഴുകുന്നു; കൊട്ടാരം റോഡ് അടച്ചു



കോഴിക്കോട് | എം ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡ് അടച്ചു. എംടിയുടെ പൊതുദര്‍ശനം നടക്കുന്ന ‘സിതാര’ വീടിലേക്ക് അതിരാവിലെ മുതല്‍ തന്നെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ന് വൈകിട്ട് വരെ ഈ റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ മറ്റിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് എത്തണം എന്നു പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് സ്മശാനത്തിലാണ് സംസ്‌കാരം.


തന്റെ മരണാന്തര ചടങ്ങുകള്‍ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.

എം ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന് എഴുത്തിലൂടെ ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ടവരുമായി അദ്ദേഹം സംവദിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തി. എം ടിയുടെ കഥാപാത്രങ്ങളെ വായിച്ച് വളര്‍ന്ന ഒരു തലമുറ ആ എഴുത്തുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊട്ടാരം റോഡിലെ വീട്ടിലേക്ക് ഒഴുകുകയാണ്.

Post a Comment

0 Comments