ഞായറാഴ്‌ച, ഫെബ്രുവരി 01, 2026


കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം കുണിയയിലെത്തിയതില്‍ പ്രദേശവാസികളെ ഏറെ ആഹ്ലാളഭരിതരാക്കിയിരിക്കുകയാണ്. നൂറ്റാണ്ടിന്റെ പൈതൃകവും ആദര്‍ശ വിശുദ്ധിയും വ്യക്തമാക്കുന്ന ഈ മഹാ സമ്മേളനം നടത്തുന്നതിന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും വിവിധ സ്ഥലങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ ഭാരവാഹികളും അംഗങ്ങളും സന്ദര്‍ശിച്ചിരുന്നെങ്കിലും ഒടുവില്‍ കാസര്‍കോട് ജില്ലയിലെ കുണിയയെയാണ് തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സുവര്‍ണ്ണാവസരം ഏറെ ഭംഗിയോടെ നടത്തുന്നതിന് വേണ്ടി മാസങ്ങളോളമായി സമസ്ത നേതാക്കള്‍ക്കൊപ്പം നാട്ടിലെ പ്രായഭേദമന്വേയുള്ള കുണിയ നിവാസികള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന് പുറമെ പരിസര പ്രദേശങ്ങളിലെ ജനങ്ങളും ഇതര മതസ്ഥരും ക്ഷേത്രഭാരവാഹികളും ഇവര്‍ക്കൊപ്പം സജീവമായി രംഗത്തിറങ്ങി. കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയും മഹല്ല് സ്വാഗത സംഘം ഭാരവാഹികളും പ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുയാണ്. ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ കുണിയ മഹല്ല് കമ്മിറ്റിയും യു.എ.ഇ കമ്മിറ്റിയും മറ്റും സമ്മേളനത്തിനെത്തുന്ന ജനങ്ങള്‍ക്ക് സ്വാഗതമോതി കൂറ്റന്‍ കമാനങ്ങളും സ്ഥാപിച്ചു. വൈദ്യുത അലങ്കാര വിളക്കുകളും തോരണങ്ങളും കൊണ്ട് ഏറെ അലങ്കൃതമാക്കി ജനലക്ഷങ്ങളെ കാത്തിരിക്കുകയാണ് കുണിയക്കാര്‍. ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്ന സയ്യിദുമാരെയും പണ്ഡിതരെയും സ്വീകരിച്ച് ആത്മനിര്‍വൃതിയടയാന്‍ വെമ്പല്‍ കൊള്ളുകയാണിവര്‍. 35 വര്‍ഷത്തോളം കുണിയ മഹല്ല് ഖാസിയായിരുന്ന ശഹീദ് സി.എം അബ്ദുല്ല മൗലവിയുടെ സ്മരണകളും സമ്മേളന നഗരിയിലെത്തുന്നവരെ തൊട്ടുണര്‍ത്തുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ