തിങ്കളാഴ്‌ച, ഏപ്രിൽ 20, 2026


കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ട് പ്രവര്‍ത്തിക്കുന്ന ബേക്കല്‍ ക്ലബ്ബില്‍ പണം വച്ച് പുള്ളി മുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന 16 പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് പിയുടെ സ്‌ക്വാഡും ഹൊസ്ദുര്‍ഗ്ഗ് എസ് ഐ സി പി ജിജേഷും സംഘവും നടത്തിയ റെയ്ഡില്‍ കളിക്കളത്തില്‍ നിന്നു 1,81,420 രൂപ പിടികൂടി. കിനാനൂര്‍, ചായ്യോത്തെ നാരായണന്‍ (69), കൂത്തുപറമ്പ്, നരവൂര്‍, മാധവം ഹൗസിലെ പത്മകുമാര്‍ (66), രാജപുരം, മാമ്പുഴക്കളായില്‍ ഹൗസില്‍ സോജന്‍ ജേക്കബ്ബ്, കാസര്‍കോട്, അഡുക്കത്തുബയല്‍ വള്ളി നിലയത്തില്‍ ബാബു (65), പി പളനി (48), തായന്നൂര്‍ കാഞ്ഞാന്‍കല്ലിലെ സനല്‍കുമാര്‍ (57), പടന്നക്കാട്, തണ്ണോടത്തു ഹൗസിലെ ടി സുരേഷ് (60), തൃക്കരിപ്പൂരിലെ ജമാലുദ്ദീന്‍ (57), കടിഞ്ഞിമൂല, കടവത്ത് ഹൗസിലെ കെ ചന്ദ്രന്‍ (66), തീര്‍ത്ഥങ്കര, കല്ലായ് ഹൗസിലെ അബ്ദുല്‍ റഷീദ് (57), രാജപുരം, ഒക്ലാവ്, പുതുപറമ്പില്‍ ആന്റണി (56), ചിത്താരി ,കൂളിക്കാട്, പുതിയ വളപ്പില്‍ ഹൗസിലെ കുഞ്ഞഹമ്മദ് (63), ഉദയപുരത്തെ ബാല സജീവ് കുമാര്‍ (58), ബളാലിലെ ഷാജു (62), പാലാവയല്‍ കാവുന്തലയിലെ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ബളാലിലെ വി കെ ജയിംസ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് എസ് ഐ ജിജേഷും സംഘവും അറസ്റ്റു ചെയ്തത്. അതേസമയം റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കാര്‍ കുറുകെയിട്ട് തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും കാഞ്ഞങ്ങാട്, കൃഷ്ണപ്പിള്ള നഗര്‍, തോനത്തുവളപ്പില്‍ ടി വി സുരേഷി(48)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയും വാഹനത്തിനു അകത്തു വച്ചും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. അക്രമത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രാഹുല്‍, രജീഷ് കാട്ടാമ്പള്ളി, ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി പി റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ