ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ ആറുമാസം തികയ്ക്കില്ലെന്ന് മുതിർന്ന ഡിഎംകെ നേതാവും തിരുച്ചെന്തൂർ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണൻ. പുതിയ സർക്കാർ ആറുമാസത്തിനുള്ളിൽ താഴെ വീഴുമെന്നും എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനിത രാധാകൃഷ്ണൻ. വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് ടിവികെ എംഎൽഎയായ ആദവ് അർജുനെ എംഎൽഎ സ്ഥാനം രാജിവച്ച് തനിക്കെതിരെ തിരിച്ചെന്തൂരിൽ മത്സരിക്കാൻ അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
ഡിഎംകെയുടെ ഉറച്ച കോട്ടയായിരുന്ന കൊളത്തൂർ മണ്ഡലത്തിൽ മുൻ ഡിഎംകെ നേതാവും ഇപ്പോൾ ടിവികെ അംഗവുമായ വിഎസ് ബാബുവിനോട് എംകെ സ്റ്റാലിൻ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു. ഇതിനെത്തുടർന്ന് കൊളത്തൂരിലെ വോട്ടർമാരെ രാധാകൃഷ്ണൻ വിമർശിക്കുകയും, അടുത്ത തവണ സ്റ്റാലിൻ തിരുച്ചിറപ്പള്ളിയിൽ നിന്ന് മത്സരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. സ്റ്റാലിന്റെ വികസനപ്രവർത്തനങ്ങൾ കൊളത്തൂരിനെ സിങ്കപ്പുർ പോലെയാക്കി. എന്നാൽ വിലകെട്ട വോട്ടർമാർ അദ്ദേഹത്തെ പരാജയപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടിയാണ് വിജയ് സർക്കാർ വിജയിച്ചത്. എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ പാർട്ടി നിർദേശം മറികടന്ന് വിജയ്‌യെ പിന്തുണച്ചത് ശ്രദ്ധേയമായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ