ഗൗരി ലങ്കേഷ് വധം: മാദ്ധ്യമങ്ങൾ കുപ്രചാരണം നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

ഗൗരി ലങ്കേഷ് വധം: മാദ്ധ്യമങ്ങൾ കുപ്രചാരണം നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബംഗളൂരുവിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാദ്ധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അറിയപ്പെടുന്ന മാവോയിസ്‌റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. അത് കൊണ്ട് തന്നെ ശത്രുക്കൾ ധാരാളം. എന്നാൽ കൊലപാതകത്തിന് പിന്നിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റിൽ ആരോപിച്ചു.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
കൽബുർഗി കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവർഷം കഴിഞ്ഞു. കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ നിമിഷം വരെ ഒരു പ്രതിയേയും പിടിച്ചിട്ടില്ല. ജനതാദൾ എം. എൽ. എയുടെ ചോദ്യത്തിനു മറുപടിയായി കർണ്ണാടക ആഭ്യന്തരമന്ത്രി ജോർജ്ജ്( അന്നത്തെ) പറഞ്ഞത് ഈ സംഭവത്തിൽ സംഘപരിവാറിനെ കുറ്റപ്പെടുത്താൻ തക്ക തെളിവുകളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ലെന്നാണ്. ഒരു വിഭാഗം മാദ്ധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേൽ കുറ്റം ആരോപിക്കുന്നു. ഗോവിന്ദ് പൻസാരെയുടേയും നരേന്ദ്ര ദാബോൾക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു കേസിലും ഹിന്ദുത്വശക്തികൾ നിരന്തരം പഴികേൾക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

തമിഴ് നാട്ടിൽ പെരുമാൾ മുരുകൻ എഴുത്തു നിർത്തി എന്നാണ് പറയുന്നത്. ഹിന്ദുത്വ ഭീഷണിയാണത്രേ കാരണം. എന്നാൽ മുരുകന്റെ ഗ്രാമത്തിൽ സംഘപരിവാർ മരുന്നിൽ ചേർക്കാൻ പോലുമില്ല. ഒരു കേസും അതിന്റെ പേരിൽ സംഘപരിവാറിനെതിരെയൊട്ടില്ലതാനും. ഇന്ന് വൈകീട്ട് ലങ്കേഷ് പത്രികയുടെ എഡിറ്ററും കോളമിസ്ടുമായ ഗൗരി ലങ്കേഷ് ബാംഗ്ളൂരിലെ സ്വവസതിയിൽ വെടിയേറ്റു മരിച്ചു. നിർഭാഗ്യകരമായ ഈ സംഭവത്തിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

പ്രഹ്ളാദ് ജോഷി ഉൾപ്പെടെയുള്ള രണ്ടു ബി. ജെ. പി നേതാക്കൾക്കെതിരെയുള്ള അപകീർത്തിക്കേസിൽ കോടതി അവർക്കു ശിക്ഷ നൽകിയ സംഭവമാണ് ഈ പ്രചാരണത്തിനു ആധാരമായി ഇക്കൂട്ടർ പറയുന്നത്. വ്യാജവാർത്ത ചമച്ചതിനു നിയമത്തിന്റെ മാർഗമാണ് ബി. ജെ. പി നേതാക്കൾ തേടിയത്. അവരുടെ മുഖ്യശത്രു സിദ്ധരാമയ്യയും കോണഗ്രസുമായിരുന്നു. അറിയപ്പെടുന്ന മാവോയിസ്‌റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. ശത്രുക്കൾ ധാരാളം. ഈ സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുവരേണ്ടതാണ്. പ്രത്യേകിച്ചും കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നുള്ളതുകൊണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാദ്ധ്യമങ്ങളും.

Post a Comment

0 Comments