തിങ്കളാഴ്‌ച, നവംബർ 27, 2017
ഹൈദരാബാദ്: പ്രധാനമന്ത്രിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് നിയമവിദ്യാര്‍ത്ഥിയെ പോലീസ് 17 മണിക്കൂര്‍ ചോദ്യം ചെയ്തു. പദ്മാവതി സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. ഹൈദരാബാദില്‍ നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ആരിഫ് മുഹമ്മദിനെയാണ് പോലീസ് പതിനേഴ് മണിക്കൂര്‍ ചോദ്യം ചെയ്തത്. ഗുഡിമാല്‍കപൂരില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ മഫ്തിയില്‍ എത്തിയ പോലീസ് ആരിഫിനെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു.

പദ്മാവതി സിനിമയില്‍ അഭിനയിച്ചതിന് ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് ചിലര്‍ കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് വോയിസ് ഓഫ് രാം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ആരിഫിനെ പിടികൂടിയത്. പൊതുപരിപടിയില്‍ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പോ ഷൂസോ എറിയുന്നവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നായിരുന്നു പോസ്റ്റ്. തമാശരൂപേണയായിരുന്നു പോസ്റ്റ്.

ഇത് ഷെയര്‍ ചെയ്തതിന് പിടികൂടിക്കൊണ്ട് പോയ ആരിഫിനെ 17 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. തന്നെ ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തതായി ആരിഫ് പറഞ്ഞു. പ്രധാനമന്ത്രിക്ക് എതിരായ പോസ്റ്റ് താന്‍ സൃഷ്ടിച്ചതാണോ എന്നായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ