ബുധനാഴ്‌ച, ജനുവരി 03, 2018
പാലക്കുന്ന്: മകരമാസത്തില്‍ നടക്കാനിരിക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിനു മുന്നോടിയായി പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പുത്സവം നടന്നു. രാവിലെ ഭണ്ഡാരവീട്ടില്‍നിന്ന് ശുദ്ധികര്‍മങ്ങള്‍ക്കു ശേഷം പണ്ടാരക്കലം ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് വ്രതശുദ്ധിയോടെ പുത്തന്‍ മണ്‍കലങ്ങളില്‍ വിഭവങ്ങളുമായി പ്രായഭേദമെന്യേ സ്ത്രീകളും കുട്ടികളും ക്ഷേത്രലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി കലങ്ങള്‍ സമര്‍പ്പിച്ചു. കുത്തിയ പച്ചരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക, കാണിപ്പണം എന്നിവ വാഴയില കൊണ്ട് മൂടിക്കെട്ടി കുരുത്തോലയുമായി നഗ്നപാദരായി നടന്നാണ് ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലെത്തിയവര്‍ക്ക് ഉച്ചയ്ക്ക് മണ്‍ചട്ടിയില്‍ ഉണക്കലരി കഞ്ഞിയും അച്ചാറും പ്രസാദമായി നല്‍കി. നിവേദ്യച്ചോറും കുരുത്തോലയില്‍ ചുട്ടെടുത്ത അടയും കലത്തില്‍ വിളമ്പി. സന്ധ്യക്ക് കലശാട്ടിനുശേഷം ഭക്തര്‍ക്ക് തിരിച്ചുനല്‍കി. ഫെബ്രുവരി രണ്ടിനാണ് ഇവിടെ പതിനായിരത്തിലധികംപേര്‍ പങ്കെടുക്കുന്ന വലിയ കലംകനിപ്പ് മഹാനിവേദ്യ ഉത്സവം നടക്കുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ