ബുധനാഴ്‌ച, ജനുവരി 03, 2018
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനുകീഴില്‍ 60 കോടി രൂപ ചെലവില്‍ 100 കിടക്കകളുള്ള ആധുനികരീതിയിലുള്ള യോഗ-പ്രകൃതിചികിത്സാ സമുച്ചയം സ്ഥാപിക്കും.

ആയുഷ് മന്ത്രാലയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനുവദിച്ച നാല് കേന്ദ്രങ്ങളില്‍, കേരളത്തിലെ ഏക യോഗ-പ്രകൃതിചികിത്സാ കേന്ദ്രമാണ് കരിന്തളത്ത് സ്ഥാപിക്കുന്നത്. കരിന്തളം പാറമുതല്‍ തലയടുക്കംവരെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് ചികിത്സാസമുച്ചയം നിര്‍മിക്കുന്നത്. നേരത്തേ ഈ സ്ഥലം ഉന്നത ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡയരക്ടര്‍ ഡോ. ഈശ്വര്‍ എന്‍.ആചാരിയും സംഘവും വെള്ളിയാഴ്ച അവസാനവട്ട പരിശോധനയ്‌ക്കെത്തിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. കൂടാതെ ഇവിടെ ആയുര്‍വേദ, യോഗ-പ്രകൃതി ചികിത്സയില്‍ പി.ജി. കോഴ്‌സുകള്‍ ആരംഭിക്കും. ഇതിനായി സ്ഥല ലഭ്യതയ്ക്കനുസരിച്ച് 200 കിടക്കകളോടുകൂടിയ ആസ്​പത്രിയും സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ട്.

കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഓഫീസില്‍ ആദ്യഘട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം സ്ഥലം സന്ദര്‍ശിച്ചത്. ഡയരക്ടര്‍ക്കൊപ്പം എനിഗ്മ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ഡോ. ഷിംജി പി. നായര്‍, പി.കരുണാകരന്‍ എം.പി., മുന്‍ എം.എല്‍.എ. എം.കുമാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍, സി.വി.ബാലകൃഷ്ണന്‍, പി.ചന്ദ്രന്‍, കെ.കെ.നാരായണന്‍, കെ.രാജഗോപാലന്‍, പാറക്കോല്‍ രാജന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ