വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018
കല്‍പ്പറ്റ: പനമരം ചെറുകാട്ടൂര്‍ കേളോക്കടവ്‌ പാടത്തിന്‌ സമീപം ആദിവാസി യുവാവ്‌ ശശി (26)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമതിയായ കാമുകി അറസ്‌റ്റില്‍. ശശിയെ കഴുത്തില്‍ മുണ്ട്‌ മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നതിനാണ്‌ വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമുക്കത്ത്‌ കോളനി ലക്ഷ്‌മി (35)യെ പനമരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴുത്ത്‌ മുറുകി ശ്വാസം കിട്ടാതെ വന്നതാണ്‌ മരണകാരണമെന്ന്‌ ഫോറന്‍സിക്‌ സര്‍ജന്‍ പോലീസിനെ അറിയിച്ചിരുന്നു. മൃതദേഹം കാണപ്പെട്ട സ്‌ഥലത്ത്‌ തൂങ്ങി മരിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ മരണകാരണത്തെക്കുറിച്ച്‌ പോലീസിന്‌ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന്‌ 
തുടര്‍ന്ന്‌ ശശിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ കാമുകിയായ ലക്ഷ്‌മിയിലേക്ക്‌ അന്വേഷണ സംഘമെത്തുന്നത്‌. ശശിയും ലക്ഷ്‌മിയും വര്‍ഷങ്ങളായി രഹസ്യ ബന്ധം പുലര്‍ത്തിവന്നിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ലക്ഷ്‌മിക്ക്‌ ഭര്‍ത്താവും ഒരു മകളുമുണ്ട്‌. ഇവരുടെ ബന്ധം വീട്ടിലറിയുകയും പലതവണ വഴക്കുണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. ഞായറാഴ്‌ച ശശി പറഞ്ഞതനുസരിച്ച്‌ വെള്ളമുണ്ടയില്‍ നിന്നും മാനന്തവാടിയിലെത്തിയ ലക്ഷ്‌മി ശശിയുമായി വഴക്കിട്ടു. മദ്യലഹരിയിലായിരുന്നു ശശി. തുടര്‍ന്ന്‌ രാത്രിയോടെ ഇരുവരും ഇവരുടെ രഹസ്യ കൂടിക്കാഴ്‌ച സ്‌ഥലമായ കേളോംകടവ്‌ പാടത്തെത്തി. മദ്യം വീണ്ടും കഴിച്ചതോടെ പൂര്‍ണമായും മദ്യലഹരിയിലായ ശശി ലക്ഷ്‌മിയോട്‌ കയര്‍ക്കുകയും കയ്യേറ്റത്തിന്‌ മുതിരുകയും ചെയ്‌തു. പിന്നീട്‌ അമിത മദ്യപാനത്തില്‍ സമനില നഷ്‌ടപ്പെട്ട ശശി അബോധാവസ്‌ഥയിലായി. 
ഈ സമയം ശശിയോടുള്ള വിദ്വേഷത്താല്‍ ലക്ഷ്‌മി ശശിയുടെ ഉടുമുണ്ടഴിച്ച ശേഷം സമീപത്തെ കവുങ്ങിനോട്‌ ചേര്‍ത്ത്‌ ശശിയുടെ കഴുത്തില്‍ മുണ്ട്‌ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്‌ രാവിലെ ലക്ഷ്‌മി വെള്ളമുണ്ടയിലേക്കുള്ള ബസില്‍ക്കയറി പോകുകയും ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഞായറാഴ്‌ച തുടര്‍ച്ചയായി ശശിയുടെ മൊബൈലിലേക്ക്‌ വന്ന കോളുകള്‍ ലക്ഷ്‌മിയുടെ ഫോണ്‍നമ്പറില്‍ നിന്നാണെന്ന്‌ മനസ്സിലാക്കിയ പോലീസ്‌ തന്ത്രം പൂര്‍വം ലക്ഷ്‌മിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ലക്ഷ്‌മിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
കല്‍പ്പറ്റ ഡിവൈഎസ്‌പി പ്രിന്‍സ്‌ എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ മീനങ്ങാടി സി.ഐ. പളനി, പനമരം എസ്‌.ഐ.:ടി.ജെ. സഖറിയാസ്‌, എസ്‌.സി.പി.ഒ. മെര്‍വിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ