വ്യാഴാഴ്‌ച, ഫെബ്രുവരി 22, 2018
കാസര്‍ഗോഡ്‌: പ്രമാദമായ പുലിയന്നൂരിലെ റിട്ട: അധ്യാപിക ജാനകി വധക്കേസില്‍ രണ്ടു പ്രതികള്‍ പോലീസ്‌ പിടിയിലായി. ബുധനാഴ്‌ചയാണ്‌ രണ്ടു പേരെയും ചീമേനിയില്‍ പ്രത്യേക അനേ്വഷണ സംഘം കസ്‌റ്റഡിയിലെടുത്തത്‌. വിശാഖ്‌, റിനേഷ്‌ എന്നിവരാണ്‌ പിടിയിലായതെന്നാണ്‌ സൂചന. അതേസമയം കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന യുവാവ്‌ ഗള്‍ഫിലേക്ക കടന്നതായി അനേ്വഷണ സംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 
പ്രതികളുടെ ഔദ്യോഗികമായ അറസ്‌റ്റ് ഇന്ന്‌ ഉണ്ടാകും കൊലപാതകം സംബസിച്ച്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ുയന്നതിന്‌ ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ്‌ ദിവാന്‍ ഇന്ന്‌ കാഞ്ഞങ്ങാട്ട്‌ എത്തുന്നുണ്ട്‌. വൈകിട്ട്‌ 5.30ന്‌ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്‌. 
കസ്‌റ്റഡിയിലെടുത്ത പ്രതികളെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. നേരത്തെ തന്നെ ജാനകി വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല എ.ഡി.ജി.പി രാജേഷ്‌ ദിവാന്‍ വ്യക്‌തമാക്കിയിരുന്നു. നാട്ടുകാരായ മൂന്നു പേരാണ്‌ കൊല നടത്തിയതെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌. ഇതില്‍ രണ്ടു പേരെയാണ്‌ ഇപ്പോള്‍ പിടികൂടിയത്‌. കഴിഞ്ഞ ഡിസംബര്‍ 13 നാണ്‌ ജാനകിയെ വീട്ടിനകത്ത്‌ കൊലചെയ്യപ്പെട്ടത്‌. 
ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ്‌ ലഭിച്ചത്‌ ബാങ്കില്‍ നിന്നായിരുന്നുവെന്ന്‌ പോലിസ്‌ വെളുപ്പെടുത്തി. നാട്ടുകാരായ ആരെങ്കിലും കൊലയ്‌ക്കു ശേഷം ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോ എന്ന്‌ പോലീസ്‌ നടത്തിയ അനേ്വഷണമാണ്‌ പ്രതികളിലെത്താന്‍ സഹായിച്ചത്‌. കൊലയ്‌ക്കു ശേഷം ജാനകിയുടെ ദേഹത്തു നിന്നും കവര്‍ച്ച ചെയ്‌ത സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും പോലീസ്‌ കണ്ടെടുത്തു. കവര്‍ച്ചയ്‌ക്കു ശേഷം പ്രതികള്‍ സ്വര്‍ണം ബാങ്കില്‍ പണയം വെക്കുകയായിരുന്നു. 60,000 രൂപയും വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്‌തിരുന്നു. 
പ്രതികളെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ കൊലകുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്‌. തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ സംഭവത്തിനിടെ പ്രതികളില്‍ ഒരാളെ ജാനകി തിരിച്ചറിയുകയും മകനേ, നീയും ഇവരുടെ കൂട്ടത്തിലുണ്ടോയെന്ന്‌ ചോദിക്കുകയും ചെയ്‌തതോടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 
അതേസമയം കേസിലെ മുഖ്യപ്രതിയായ അരുണ്‍ ഗള്‍ഫിലേക്ക്‌ കടന്നതായി അനേ്വഷണ സംഘം സൂചിപ്പിച്ചു. നേരത്തെ നാട്ടുകാരായ യുവാക്കള്‍ തന്നെയാണ്‌ കൊലയ്‌ക്ക് പിന്നിലെന്ന്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി നാട്ടുകാരുമായി അനേ്വഷണ സംഘം സംവാദവും സംഘടിപ്പിച്ചിരുന്നു. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ പാരിതോഷികവും പോലീസ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതോടെയാണ്‌ ചില സൂചനകള്‍ പോലീസിന്‌ രഹസ്യമായി ലഭിച്ചത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ