വെള്ളിയാഴ്‌ച, ഫെബ്രുവരി 09, 2018
കൊല്ലം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗൗരി നേഹ എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന നിര്‍ദ്ദേശം സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറി.

അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു.

കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും അധ്യാപകരെ തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല പ്രിന്‍സിപ്പല്‍ ചെയ്തത്. പ്രിന്‍സിപ്പലിനെ പുറത്താക്കുകയും കൂടെയുള്ള അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ