വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2018
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അനാസ്ഥക്കെതിരെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ. സുധാകരൻ നിരാഹര സമരത്തിലേക്ക്. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ സിവിൽ സ്റ്റേഷന് മുമ്പിലാണ് 48 മണിക്കൂർ നിരാഹാര സമരം നടത്തുക. കണ്ണൂർ ഡി.സി.സി യോഗത്തിലാണ് നിരാഹാര സമരം നടത്താനുള്ള തീരുമാനമെടുത്തത്.

പ്രതികളെ പിടികൂടിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹര സമരം നടത്തുമെന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങളിൽ എഴുത്തുകാർക്ക് മൗനമാണ്. മരം മുറിച്ചാൽ പോലും പ്രതികരിക്കുന്നവർ ഇപ്പോൾ മൗനം പാലിക്കുന്നു. എഴുത്തുകാർക്ക് പിണറായിയെ പേടിയാണെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂർ എസ്.പി ജി. ശിവ വിക്രത്തെ കെട്ടിയിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിലെ ഡി.വൈ.എസ്.പിമാരെ നേരിട്ടു വിളിച്ച് നിയന്ത്രിക്കുകയാണ്. ടി.പി വധക്കേസ് പ്രതി കൊടി സുനി പരോളില്ലാതെ രാത്രി കാലങ്ങളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.

നേരത്തെ, ഷുഹൈബ് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് 19 കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ടി.പി കേസ് പ്രതികളായ കൊടി സുനി ഉൾപ്പടെയുള്ളവർക്കാണ് പരോൾ അനുവദിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ